ആചാരവും പാരന്പര്യവും വീട്ടിലാകാം, ആ മൂടുപടത്തിൽ നിന്നിറങ്ങി വരൂ...
മുഖം മറയ്ക്കുന്ന പാരന്പര്യത്തിൽ നിന്ന് ഇറങ്ങിവരാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് മന്ത്രി. വടക്കൻ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ രന്തേജ് ഗ്രാമത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ സർപഞ്ചായ മീനാബ സാല വേദിയിൽ മുഖം മറച്ച് നിൽക്കവെയായിരുന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി ഇത്തരത്തിലൊരു അഭ്യർത്ഥന നടത്തിയത്.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് ഒരു സുവനീർ കൈമാറാൻ മീനാബയെ ചുമതലപ്പെടുത്തിയിരുന്നു. ഗ്രാമത്തിലെ പുരുഷന്മാർ പ്ലാസ്റ്റിക് കസേരകളിൽ ഇരിക്കുമ്പോൾ ഒരു വശത്ത് തറയിലായിരുന്നു സ്ത്രീകളുടെ സ്ഥാനം. സ്ത്രീകൾ എല്ലാവരും മുഖം മറച്ചാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങിൽ മീനാബയെയും ഗ്രാമീണരെയും അന്ധാളിപ്പിച്ചുകൊണ്ടാണ് , തന്റെ അഭിനന്ദനത്തിന്റെ ഭാഗമായി സുവനീർ സ്വീകരിക്കുന്നതിന് മുമ്പ് മൂടുപടം നീക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
"മുതിർന്നവർ അനുവദിക്കുകയാണെങ്കിൽ, ഈ പാരമ്പര്യത്തിൽ നിന്ന് പുറത്തുവരാൻ ഞാൻ മീനാബയോട് അഭ്യർത്ഥിക്കും," സ്കൂളിൽ തടിച്ചുകൂടിയ ഗ്രാമീണർക്ക് മുന്നിൽ വഘാനി പറഞ്ഞു. അതേസമയം തങ്ങൾ രജപുത്രരാണ് എന്നായിരുന്നു സദസിൽ നിന്ന് പ്രതിഷേധസ്വരമുയർന്നത്. അതിനും ജാതിക്കും എന്ത് ബന്ധമെന്നും ദർബാറോ, പട്ടേലോ, വാണിയനോ, ബ്രാഹ്മണനോ ആകട്ടെ , പക്ഷേ ഈ സ്ത്രീകൾ എത്ര സന്തുഷ്ടരാണെന്നും അവർ തരുന്ന അനുഗ്രഹമെത്രയാണെന്നും നോക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
.
ബഹുമാനവും എളിമയും നല്ലത് തന്നെ, എന്നാൽ നിങ്ങൾ ഒരു സർപഞ്ചാകുമ്പോൾ ഈ പാരമ്പര്യങ്ങളിൽ നിന്ന് പുറത്തുവരേണ്ടതുണ്ട്. ഗ്രാമം തീരുമാനിക്കട്ടെ. ചുറ്റും നോക്കൂ, ലോകം എവിടേയ്ക്ക് എത്തിയിരിക്കുന്നു... നിങ്ങളുടെ മുഖാവരണം മാറ്റുന്നതിലൂടെ നമുക്ക് നമ്മുടെ മാൻ മര്യാദ നഷ്ടപ്പെടുന്നില്ല. ഇത് മോശമാണെന്ന് ഞാൻ പറയില്ല. എന്നാൽ സമയത്തിനനുസരിച്ച് നമ്മൾ മാറുകയും ഇതിൽ നിന്ന് പുറത്തുവരുകയും വേണം, അങ്ങനെ നമുക്ക് മുന്നോട്ട് പോകാനാകും, ആൾക്കൂട്ടത്തിലെ മറ്റെല്ലാ സ്ത്രീകളും അവരുടെ മുഖം വെളിപ്പെടുത്തണം, വാഗാനി പറഞ്ഞു.
ഒടുവിൽ വേദിയിൽ ഉണ്ടായിരുന്ന ഗ്രാമത്തിലെ മുതിർന്ന ഒരാളും വഘാനിയുടെ അഭിപ്രായത്തോട് യോജിച്ചു. സൂചനയെ തുടർന്ന് മീനാബ മനസ്സില്ലാമനസ്സോടെ സാരിയുടെ ഒരു ഭാഗം പിൻവലിച്ച് മുഖം വെളിപ്പെടുത്തി. ഒരു മൂലയിലാണെങ്കിലും സ്റ്റേജിൽ അവൾക്കായി ഒരു അധിക കസേരയും ക്രമീകരിച്ചിരുന്നു.
മന്ത്രി പറഞ്ഞത് ശരിയാണെന്നും ആചാരങ്ങൾ വീട്ടിൽ അനുവർത്തിക്കുയും അതേസമയം ചിലകാര്യങ്ങളിൽ പുറത്തുവരുകയും വേണമെന്നും .മീനബ പിന്നീട് പ്രതികരിച്ചു. സമയത്തിനനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ആറുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ നാല് പുരുഷ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് മീനബ സർപഞ്ചായത്.
അതേസമയം മന്ത്രിയുടെ നിർദ്ദേശത്തെ എതിർക്കുന്നവരാണ് ഗ്രാമത്തിലെ മുതിർന്നവർ. വിദ്യാഭ്യാസമില്ലാത്തതിനാൽ മുതിർന്നവരിൽ നിന്ന് എതിർപ്പുണ്ടെന്നും എന്നാൽ കാര്യങ്ങൾ പതുക്കെ മാറുകയാണെന്നും മീനബ പറഞ്ഞു.
3,200 നിവാസികളുള്ള ഗ്രാമത്തിന്റെ 60 ശതമാനത്തിലേറെയും സാല സമുദായത്തിൽ നിന്നുള്ളവരാണ്. 2011 ലെ സെൻസസ് പ്രകാരം, 1,552 സ്ത്രീകളും 1,650 പുരുഷന്മാരാണ് രന്തേജിലുള്ളത്. ഗ്രാമങ്ങളിലെ ഭൂരിഭാഗം സ്ത്രീകളും ഇപ്പോഴും സാരി ഉപയോഗിച്ച് നീണ്ട മൂടുപടം കൊണ്ട് മുഖം മറയ്ക്കേണ്ടതിനാൽ ബെച്ചരാജി താലൂക്ക് ഇപ്പോഴും പുരുഷാധിപത്യത്തിന്റെ ഭാരത്തിലാണ്.