ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി കൊടുത്തവർക്ക് താത്പര്യമില്ല; 14 കേസുകൾ കൂടി പൊലീസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നു. മൊഴി നൽകിയവർക്കു കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നതാണ് പ്രധാന കാരണം. ഇതുവരെ 35 കേസുകൾ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം രജിസ്റ്റർ ചെയ്തതിൽ ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇനി ശേഷിക്കുന്ന 14 കേസുകളും ഈ മാസം തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി അവസാനിപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കുശേഷമാണ് അതിലെ വിവരങ്ങൾ പുറത്ത് വന്നത്. തുടർന്ന് ചില പ്രശസ്തരേയും ഉൾപ്പെടുത്തിയുള്ള 35 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. അതിലേയ്ക്ക് നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ പേരിലുള്ള 30 കേസുകളിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു, ഈ കേസുകൾ തുടരും. മൊഴി നൽകിയവരുടെ ഭൂരിപക്ഷവും ഇപ്പോൾ പരാതികളിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ ശേഷിക്കുന്ന 14 കേസുകളും അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.