രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ മോശം പെരുമാറ്റത്തില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിന് നോട്ടീസ് നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്. രാഹുലുമായി അടുത്ത ബന്ധമുള്ള ചില കൂട്ടാളികളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. കേസിലെ മൂന്നാം പ്രതിയുടെ ഫോണിലുള്ള ശബ്ദ സന്ദേശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള പരാമര്‍ശം അടങ്ങിയത് വീണ്ടെടുത്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചു വരുത്തുന്നത്. സ്ത്രീകളുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാജിവെക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തു. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരാഴ്ചയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്.