ത്യാഗത്തിന്റെയും ഐക്യത്തിന്റെയും ബലി പെരുന്നാള്‍; ലോകമെമ്പാടും ബക്രീദ് ആഘോഷം
കൊച്ചി: ത്യാഗം, സഹനം, വിശ്വാസം എന്നിവയുടെ മഹത്വം പുതുക്കി വിളിച്ചോതുന്ന ബക്രീദ് ഇന്ന് ആഘോഷിക്കുന്നു. 'ബലി പെരുന്നാള്‍' എന്ന പേരിലും അറിയപ്പെടുന്ന ബക്രീദ്, ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് എന്ന വിശേഷണം ഉണ്ടായത്. 'അദ്ഹ' എന്നത് ബലി എന്നർത്ഥമുള്ളതും, അതിനാൽ 'ഈദുല്‍ അദ്ഹ' എന്നത് ബലിപെരുന്നാള്‍ എന്നതിലേക്കാണ് തർജ്ജമ ചെയ്യപ്പെടുന്നത്. ദൈവകൽപ്പന മാനിച്ച് പ്രവാചകൻ ഇബ്രാഹിം നബി തന്റെ മകനായ ഇസ്മായേലിനെ ബലിയർപ്പിക്കാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കിയാണ് ഈ പെരുന്നാൾ. ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തിയും ബക്രീദിലൂടെ ആചരിക്കപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഈ ദൈവീക സംഭവത്തെ അനുസ്മരിപ്പിച്ച് രണ്ട് ദശലക്ഷത്തിലധികം വിശ്വാസികൾ മക്കയിൽ ഹജ്ജിനായി ഒന്നിക്കുന്നു. അറബി കലണ്ടറിലെ ദുൽഹജ് മാസത്തിലെ 10, 11, 12, 13 തീയതികളിലായി നാല് ദിവസമാണ് ബക്രീദ് ആഘോഷിക്കപ്പെടുന്നത്. സഹജീവി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഉദാത്ത സന്ദേശമാണ് ഓരോ ബക്രീദ് ആഘോഷവും നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആശംസാ സന്ദേശത്തിൽ അറിയിച്ചു.