ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ; പ്രവാസികൾക്കും തൊഴിൽ അന്വേഷകർക്കും പുതിയ പ്രതീക്ഷ
അബുദാബി: ഗൾഫ് രാജ്യങ്ങൾക്കിടയിൽ യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ . 'ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ' എന്നറിയപ്പെടുന്ന പുതിയ വിസയ്ക്ക് അംഗീകാരം നൽകുമെന്ന് യു.എ.ഇയുടെ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പ്രഖ്യാപിച്ചു. വിഷയം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. പുതിയ വിസ സംവിധാനം നടപ്പിലാകുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങളിൽ ഒറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാനാകും. വിവിധ തലങ്ങളിലെ കൂടിയാലോചനകൾക്ക് ശേഷമാണ് ജി.സി.സി രാജ്യങ്ങൾ വിസ നടപ്പിലാക്കാൻ തീരുമാനിച്ചത്. മുൻപ് ജി.സി.സി സുപ്രീം കൗൺസിൽ ഈ ഏകീകൃത വിസ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. നിക്ഷേപം, വിനോദസഞ്ചാരം, തൊഴിൽ സാധ്യത എന്നിവയിൽ ഈ പദ്ധതി വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഗൾഫ് സഹകരണ കൗൺസിലിന്റെ കണക്കുകൾ പ്രകാരം 2023-ൽ 6.81 കോടി വിദേശ സഞ്ചാരികൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ 110.4 ബില്യൺ ഡോളറിന്റെ ടൂറിസം വരുമാനം ലഭിച്ചിരുന്നു. വിസ സംവിധാനം നിലവിലെത്തിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും അതിനനുസരിച്ച് നിക്ഷേപം വർധിക്കാനും സാധ്യതയുണ്ട്. ഇത് തൊഴിൽ സാധ്യതകളിലും വളർച്ചയ്ക്ക് വഴി തുറക്കും. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ വിസാ ബുദ്ധിമുട്ടുകളില്ലാതെ കഴിയുമെന്നത് പ്രത്യേക ആനുകൂല്യമായി കണക്കാക്കപ്പെടുന്നു. പദ്ധതി എപ്പോൾ ആരംഭിക്കും എന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോഴും വ്യക്തത നൽകിയിട്ടില്ല. എന്നിരുന്നാലും, പ്രവാസികളിൽ ഈ പുതിയ വികസനം വലിയ പ്രതീക്ഷയുണർത്തിയിരിക്കുകയാണ്.