ഇരട്ട ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും ശക്തമായ മഴ; ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഓറഞ്ച്-യെല്ലോ ജാഗ്രത
തിരുവനന്തപുരം: ഇരട്ട ന്യുനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമായി. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ( തിങ്കളാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എവിടെയും തീവ്രമഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിവിധ ജില്ലകൡ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്. ചൊവ്വാഴ്ച തെക്കന്‍ ജില്ലകളും മധ്യകേരളവും ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മധ്യ പ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായാണ് ഇരട്ട ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് പടിഞ്ഞാറന്‍ പസഫിക് സമുദ്രങ്ങള്‍ സജീവമാകുന്നതിന് അനുസരിച്ചു മഴയില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.