Latest Updates

അഭിനയ ജീവിതത്തില്‍ 50 വര്‍ഷ പിന്നിട്ട മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഗൃഹലക്ഷ്മിയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന നടന ചാരുതയെ കുറിച്ച് വാചാലനായത്.   

'ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി എത്ര വര്‍ഷത്തെ ബന്ധമാണ്. നീണ്ട മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അതാണ് ശരി. ശരീരം, ശാരീരം, സംസാരരീതി, സമീപനങ്ങള്‍ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ല  

അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന് കാരണം ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിമായിരുന്നു എന്നതാണ്. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷന്‍.   

മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യന്‍ അന്തിക്കാട് ഒരു ഉപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ട്. 'സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്.' ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നു.' വെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ആരാധകരെ സന്തോഷിപ്പിക്കുന്നതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. ഇരുവരുടെയും ആരാധകര്‍ ഈ കമന്റിന് കയ്യടിച്ചുകഴിഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice