ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച: 1600 കോടി പാസ്വേഡുകള് ചോര്‍ന്നു
ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സ്ഥിരീകരിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. ഗൂഗിള്‍, ഫെയ്സ്ബുക്ക്, ടെലിഗ്രാം, ഇമെയില്‍, ഗവണ്മെന്റ് പോര്‍ട്ടലുകള്‍ എന്നിവയിലേക്കുള്ള 1600 കോടി ലോഗിന്‍ വിവരങ്ങളാണ് ചോര്‍ന്നത്, ഫോര്‍ബ്സിന്റെ റിപ്പോർട്ടില്‍ പറയുന്നു. 2025 തുടങ്ങിയതുമുതല്‍ വിവിധ ഗവേഷകര്‍ നിരീക്ഷിച്ച 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ റെക്കോര്‍ഡുകള്‍ അടങ്ങുന്ന 30 ഡാറ്റാസെറ്റുകളിലാണ് ഈ വലിയ ചോര്‍ച്ച കണ്ടെത്തിയത്. ഇതില്‍ ഏകദേശം 1600 കോടിയോളം പാസ്വേഡുകള് ഉൾപ്പെട്ടിരിക്കുന്നു. ഒരു വെബ്സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകളുള്ള അജ്ഞാത ഡാറ്റാബേസ് കണ്ടെത്തിയതോടെയാണ് ചോര്‍ച്ചയുടെ വിവരം പുറത്തായത്. ഇന്‍ഫോസ്റ്റീലര്‍മാര്‍ ചോര്‍ത്തിയ ലോഗിന്‍ വിവരങ്ങള്‍ ഫിഷിങ്, അക്കൗണ്ട് ഹാക്കിംഗ്, മറ്റു അനധികൃത പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് സംശയിക്കുന്നു. ആപ്പിള്‍, ഗൂഗിള്‍, ഗിറ്റ്ഹബ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങി നിരവധി പ്രധാന സേവനങ്ങളിലേക്കുള്ള പാസ്വേഡുകളും ഇതിലുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇത് വെറും ചോര്‍ച്ചയല്ല, വ്യാപകമായി ചൂഷണം ചെയ്യാനുള്ള പദ്ധതി ആണെന്നും അവര്‍ പറയുന്നു. ക്ലൗഡ് സ്റ്റോറേജുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഡാറ്റ കുത്തനെ ചോര്‍ന്നേക്കാമെന്നും അതിൽ നിങ്ങളുടെ വിവരങ്ങളും ഉണ്ടായിരിക്കാം എന്നതായാണ് മുന്നറിയിപ്പ്. കീപ്പര്‍ സെക്യൂരിറ്റിയുടെ സഹസ്ഥാപകന്‍ ഡാരെന്‍ ഗുചിയോണ്‍ പറഞ്ഞത് പോലെ, “ഇത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്.” പാസ്വേഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ പാസ്വേഡ് മാനേജ്മെന്റ് ടൂളുകള്‍ക്കും ഡാര്‍ക്ക് വെബ് മോണിറ്ററിംഗിനും നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.