Latest Updates

 ഷാനി 

ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവായ പ്രതിഭയുടെ മികച്ച നോവലുകളില്‍ ഒന്ന്. പി. മാധവന്‍ പിള്ളയുടെ മനോഹരമായ വിവര്‍ത്തനം. ദ്രൗപദി ശ്രീകൃഷ്ണന് അയക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയ ഭാഷയിലെ പ്രശസ്തമായ ദ്രൗപദി എന്ന നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്.

കൃഷ്ണനും കൃഷ്ണയും തമ്മിലുള്ള സൗഹൃദം അന്യാദൃശവും അതുല്യവുമാണ് . എല്ലാ നിര്‍വചനങ്ങള്‍ക്കുമതീതമാണ് ആ ബന്ധം. ്  ഹിമാലയത്തിലെ ദുര്‍ഗ്ഗമപാതയിലൂടെ സ്വര്‍ഗത്തിലേക്ക് നടന്നു കയറുന്നതിനിടയിലെ ആ  മഹാദുരന്തത്തിന്റെ നിമിഷത്തില്‍ ദ്രൗപദി കാല്‍ വഴുതി വീണപ്പോള്‍ ഓര്‍മ്മിച്ചത് കൃഷ്ണനെയാണ്. വീഴചയല്ല അവളെ വേദനിപ്പിച്ചത്, ധര്‍മ്മാവതാരമായ യുധിഷ്ഠിരന്റെ നിര്‍ദ്ദേശപ്രകാരം തന്റെ ഭര്‍ത്താക്കന്മാരെല്ലാം  മുന്നോട്ട് നടക്കുന്നത് ആ കിടപ്പില്‍ അവള്‍ കണ്ടു. അവരുടെ ഉദാസീനത ദ്രൗപദിക്ക് ഹൃദയഭേദകമായിരുന്നു.  

ഒടുവില്‍ കൃഷ്ണനോട് അവള്‍ പറയുന്നു, ഇവിടെ ഈ ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നു കൊണ്ട് എന്റെ ഹൃദയം രക്തം ചാലിച്ചഴുതുന്നതാണിതെല്ലാം'..

ഇത്ര മാത്രം കൊടിയ പീഡനങ്ങള്‍ സഹിച്ചിട്ടും വീണ്ടും സ്ത്രീയായിത്തന്നെ ജനിക്കാനുള്ള ദ്രൗപദിയുടെ ആഗ്രഹം വിളിച്ചു പറയുന്നത് സ്ത്രീയുടെ മഹത്വം തന്നെ. ' സ്ത്രീ അമൃത ജനനിയാണ്.ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ പുരുഷന്‍ അഛനായിത്തീരും. സ്ത്രീ അമ്മയും എന്നാല്‍ സ്ത്രീക്കു മാത്രമേ മുലപ്പാലിന്റെ രൂപത്തില്‍ കുഞ്ഞിന്റെ വായിലേക്ക് അമൃതം പകരാന്‍ കഴിയൂ. അക്കാര്യത്തില്‍ പുരുഷന്‍ കഴിവില്ലാത്തവനാണ് , സ്ത്രീ അമൃത സ്രോതസ്സാണ്. അന്നപൂര്‍ണ്ണയാണ്. മറ്റുള്ളവരുടെ വിശപ്പ് ശമിപ്പിക്കുക എന്നത് സ്ത്രീയുടെ സഹജസ്വഭാവമാണ് '  ഇത്തരത്തില്‍ സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ കഥാകാരി വാചാലയാകുകയാണ്.  

യുദ്ധം ഒഴിവാക്കാന്‍ കൃഷ്ണന്‍ ദൂതിന് പോകുമ്പോള്‍ ദ്രൗപദിയുടെ ചിന്തകള്‍ ദുരിതപര്‍വം കടക്കുന്ന ഓരോ ്‌സ്ത്രീയുടെയും മനസാണ്. സ്ത്രീയുടെ സഹജമായ വൈകാരികത ഗ്രന്ഥകര്‍ത്തി എത്ര മനോനരമാണ് പങ്ക് ്‌വയ്ക്കുന്നത്. 

രാമായണത്തിലെ സീതയും മഹാഭാരതത്തിലെ  ദ്രൗപദിയുമായി എത്രയെത്ര ഇതിഹാസ വനിതകള്‍..വിവിധ ചിന്ചകളാല്‍ മഥിക്കപ്പെടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്‌ക്കാരമാണ് ഈ നോവല്‍. ലോകത്തെമ്പാടുമുള്ള മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില്‍ നിലകൊള്ളുന്നു..  

Get Newsletter

Advertisement

PREVIOUS Choice