Latest Updates

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ മേഘാലയക്ക് വിജയത്തുടക്കം. രാജസ്ഥാനെ രണ്ടിനെതിരേ മൂന്നു ഗോളിന് മേഘാലയ പരാജയപ്പെടുത്തി. മേഘാലയക്കായി ഫിഗോ സിന്‍ഡായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രിയും ലക്ഷ്യം കണ്ടു. രാജസ്ഥാനായി യുവരാജ് സിങ്ങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ രാജസ്ഥാന്‍ ലീഡെടുത്തു.

ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന്‍ സ്ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ വലയിലെത്തിച്ചു. 25-ാം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്ന് ഫിഗോ സിന്‍ഡായിയുടെ ഇടങ്കാലന്‍ മഴവില്‍ ഗോളിലൂടെ മേഘാലയ സമനില പിടിച്ചു. 39-ാം മിനിറ്റില്‍ മേഘാലയ ലീഡെടുത്തു. പകരക്കാരനായി എത്തിയ ഷാനോ ടാരിങ്ക് ബോക്സിലേക്ക് നീട്ടി നല്‍കിയ പന്ത് ഫിഗോ സിന്‍ഡായി അനായാസം പോസ്റ്റിലേക്ക് അടിച്ചിടുകയായിരുന്നു. സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഗോള്‍.

എന്നാല്‍ 56-ാം മിനിറ്റില്‍ രാജസ്ഥാന്‍ സമനില കണ്ടെത്തി. മേഘാലയയുടെ മധ്യനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് വീണു കിട്ടിയ അവസരം ഗൗതം ബിസ്സ മുതലെടുത്തു. ബോക്സിന് പുറത്തു നിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബിസ്സ അടിച്ച ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിഅകറ്റിയെങ്കിലും ബോക്സില്‍ നിലയുറപ്പിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ലക്ഷ്യം കണ്ടു.

62-ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ മേഘാലയയുടെ വിജയഗോള്‍ വന്നു. പകരക്കാരനായ മേഘാലയന്‍ താരം സ്റ്റീഫന്‍സണ്‍ പെലെയെ ബോക്സിനകത്തു നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി അനായാസം ഗോളാക്കി മാറ്റി.

Get Newsletter

Advertisement

PREVIOUS Choice