Latest Updates

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ തള്ളിക്കൊള്ളാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ കണ്ടെത്തലിനെതിരെ അപ്പില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍.ഐ. ചാഗ്ല പറഞ്ഞു. 'ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 34 പ്രകാരം ഈ കോടതിയുടെ അധികാരപരിധി വളരെ പരിമിതമാണ്. തര്‍ക്കത്തിന്റെ മെറിറ്റുകള്‍ പരിശോധിക്കാനുള്ള ബിസിസിഐ ശ്രമം നിയമത്തിലെ സെക്ഷന്‍ 34ന്റെ പരിധിയിലാണെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തര്‍ക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളില്‍നിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടര്‍ച്ചയാണ് ഈ വിധിയും. ഒരു സീസണ്‍ കളിച്ച ടസ്‌കേഴ്‌സിനെ കരാര്‍ ലംഘനം ആരോപിച്ചാണ് 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍നിന്നു പുറത്താക്കിയത്. ഇതിനെതിരെ രംഗത്തുവന്ന ഏതാനും ബോര്‍ഡംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം. ഐപിഎല്‍ പ്രവേശനത്തിനു ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. ആറു മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ, കരാര്‍ ലംഘനത്തിന്റെ പേരില്‍ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കുകയായിരുന്നു.

Get Newsletter

Advertisement

PREVIOUS Choice