റോഡ് വികസനത്തിൽ രാഷ്ട്രീയം മാറ്റിവച്ചാൽ ചർച്ചയാകാം: വി.മുരളീധരൻ
സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റി നിർത്തിയാൽ ചർച്ചയാകാമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ചർച്ചകൾക്കായി ഏത് സമയവും തൻ്റെ ഓഫീസിൽ എത്താമെന്നും മന്ത്രി പ്രതികരിച്ചു. മുൻകാല സർക്കാരുകളേക്കാൾ ദേശീയപാതവികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.
മുൻവർഷങ്ങളേക്കാൾ തുക റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. കുതിരാൻ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്രഇടപെടലുകൾ ഇതിന് തെളിവാണ്. ദേശീയപാത വികസനത്തിൽ പോരായ്മകളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് കേന്ദ്രം തയാറാണ്.
ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിന് പരാതി നൽകണമെന്നും വിഷയത്തിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു
 
                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                






