Latest Updates

വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എൻ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. തന്റെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ ജീവൻ വിമാന അപകടത്തിൽ പൊലിഞ്ഞത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുറത്തുവന്ന വന്ന ഫലത്തിലാണ് ഇപ്പോള്‍ ശരീരം കണ്ടെത്തിയത്. ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ മരിച്ചവരില്‍ 251 പേരെ തിരിച്ചറിഞ്ഞു. അതില്‍ 245 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായിരുന്ന രഞ്ജിത ജോലിയില്‍ നിന്നും ലീവെടുത്തായിരുന്നു വിദേശത്ത് ജോലിക്ക് പോയത്. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള നടപടി ക്രമങ്ങള്‍ പുര്‍ത്തിയാക്കാനായി നാട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ദുരന്തത്തില്‍ ഉള്‍പ്പെട്ടത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം കഴിഞ്ഞ ജൂണ്‍ 12നാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. വിമാനതാവളത്തിന് സമീപത്തെ ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് മുകളില്‍ ആയിരുന്നു വിമാനം തകര്‍ന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ മാത്രമണ് വിമാന ദുരന്തത്തെ അതിജീവിച്ചത്.

Get Newsletter

Advertisement

PREVIOUS Choice