Latest Updates

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഇരട്ട റെയില്‍വേ പാതകള്‍ക്ക് പുറമേ, മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ നിന്ന് തെക്കേ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുള്ളത്. പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ ബ്രിഡ്ജുകളുടെയും നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകളും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി അശ്വിനി വൈഷ്ണവുമായിരുന്നു നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയില്‍വേ ബജറ്റ് 2025-26ല്‍ 3,042 കോടി രൂപയായി വര്‍ദ്ധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനില്‍ താത്പര്യമില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലാണ് കെ-റെയില്‍ കോര്‍പ്പറേഷന്‍ അവതരിപ്പിച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയതും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ബദലായി 'മെട്രോമാന്‍' ഇ ശ്രീധരന്‍ സമര്‍പ്പിച്ച പുതിയ പദ്ധതി ഇപ്പോള്‍ കേന്ദ്രം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിലാണ് ഇ ശ്രീധരന്‍ തന്റെ നിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ അതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതി സംബന്ധിച്ച് എത്രയും പെട്ടെന്ന് അന്തിമ തീരുമാനം ഉടനെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് കെ വി തോമസ് അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice