Latest Updates

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് നടിയെ ആക്രമിച്ചത് ഒരു ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. പ്രമുഖ നടന്‍ ഉള്‍പ്പെടെ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന കേസില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്. കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. 

തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് ആണ് കോടതി നിര്‍ദേശം നല്‍കിയത്. വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ ജയില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണ ഓഗസ്റ്റില്‍ തീരേണ്ടതാണ്. എന്നാല്‍ കൊവിഡ് ഉള്‍പ്പെടെയുള്ള പ്രസിതസന്ധികള്‍ കാരണം വിചാരണ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമാണെന്നും കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ആകെ നൂറ്റി നാല്‍പത് സാക്ഷികള്‍ ഉള്ള കേസില്‍ എണ്‍പത് പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു. 

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Get Newsletter

Advertisement

PREVIOUS Choice