കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ
രാജ്യത്ത് ഏകദേശം 1.8 കോടി ഇന്ത്യക്കാർ പ്രവാസികളാണ്. 2019 ൽ ഇന്ത്യ പുറത്തിറക്കിയ പുതിയ കുടിയേറ്റ നിയമത്തിന്റെ കാർഡ് രൂപത്തിൽ പ്രവാസി എന്ന നിർവചനത്തിൽ പ്രവാസികളുടെ കുടുംബാംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടാത്തതും പ്രവാസികളുടെ പുനരധിവാസം പൂർണമായും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നതുമുൾപ്പെടെ നിരവധി പോരായ്മകളുണ്ട്. ഇത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. പ്രവാസി ക്ഷേമത്തിനായി എംബസികളും കോൺസുലേറ്റുകളും നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ല. മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ, കുറഞ്ഞ വേതനം, ശമ്പളം നൽകാതിരിക്കൽ തുടങ്ങിയവ പ്രവാസികൾ അനുഭവിക്കുന്ന പ്രശനങ്ങളിൽ ചിലത് മാത്രമാണെന്ന് സമീപന രേഖയുടെ മൂന്നാം ഭാഗത്ത് വ്യക്തമാക്കുന്നു. പ്രവാസികളുടെ റിക്രൂട്മെന്റ് മുതൽ മടങ്ങി വരുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോർക്ക റൂട്സിനു ആവശ്യമായ മാനവവിഭവ ശേഷി ഉറപ്പാക്കണം, ഇതിനായി കൃത്യമായ സ്റ്റാഫ് സ്ട്രക്ച്ചർ ഉറപ്പുവരുത്തി സ്ഥാപനത്തെ വിപുലീകരിക്കണം. വിദേശ രാജ്യങ്ങളിൽ വിദഗ്ധ തൊഴിലവസരങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനുതകുന്ന അന്തർദേശീയ നിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങൾ ആവിഷ്‌കരിക്കണം.
കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റി നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള നോളേജ് ഇക്കണോമിക് മീസാൻ വഴി തൊഴിലുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഉയർന്ന യോഗ്യതയും നൈപുണ്യവുമുള്ള തിരികെയെത്തിയ പ്രവാസികൾക്ക് ഇതുപകാരപ്പെടും. ലോകത്തെ മികച്ച സർവകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്താനാകുമെന്നും സമീപന രേഖയുടെ നാലാം ഭാഗം പ്രതിപാദിക്കുന്നു. സർക്കാർ സംവിധാനങ്ങളിൽ ലഭ്യമായിട്ടുള്ള സംഗീത, സാഹിത്യ, സിനിമാ ശേഖരത്തിൽ നിന്ന് പ്രതിഫലം ഈടാക്കി ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ ഏകജാലക സംവിധാനത്തിന്റെ സാധ്യതകളും സമീപന രേഖയിൽ വ്യക്തമാക്കുന്നു.