അദാനിഗ്രൂപ്പിന് കാറ്റാടി മിൽ നൽകുന്നതിനെതിരെ ലങ്കയിൽ പ്രതിഷേധം
ശ്രീലങ്കയിലെ വടക്കുകിഴക്കൻ മാന്നാറിൽ ഇന്ത്യയുടെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന കാറ്റാടി മിൽ പദ്ധതിക്കെതിരെ പ്രതിഷേധം.ഗോതഗോഗമയിൽ നിന്നുള്ള പ്രതിഷേധക്കാർ കൊളംബോയ്ക്ക് തെക്ക് തിരക്കേറിയ ബംബലാപിറ്റി സെക്ടറിൽ ഒത്തുകൂടി. അദാനി ഗ്രൂപ്പിന് പദ്ധതി നൽകിയതിലെ സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്യുന്ന പ്ലക്കാർഡുകളുമേന്തി അവർ ഇന്ത്യൻ വ്യവസായ സ്ഥാപനത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.
500 മെഗാവാട്ട് ശേഷിയുള്ള കാറ്റാടി മിൽ പദ്ധതി കഴിഞ്ഞ ആഴ്‌ചയിലെ പാർലമെന്ററി മേൽനോട്ട സമിതിയിലും വലിയ ചർച്ചയായിരുന്നു. കമ്മിറ്റി ഹിയറിംഗിൽ നടത്തിയ പരാമർശങ്ങളും പിന്നീടുള്ള നടപടികളും സിലോണ്ർ ഇലക്ട്രിസിറ്റി ബോർഡ് മേധാവിഎംഎംസി ഫെർഡിനാൻഡോയുടെ രാജിക്ക് കാരണമാകുകയും ചെയ്തിരുന്നു. പദ്ധതിയെക്കുറിച്ചുള്ള ഫെർഡിനാൻഡോയുടെ അഭിപ്രായത്തിന് പ്രസിഡന്റ് ഗോതബയ രാജപക്‌സെ തന്നെ മറുപടി നൽകേണ്ടിവന്നു.
അതേസമയം ശ്രീലങ്കയിൽ നിക്ഷേപം നടത്താനുള്ള തങ്ങളുടെ ഉദ്ദേശ്യം മൂല്യവത്തായ അയൽവാസിയുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നതാണെന്ന് അദാനി ഗ്രൂപ്പ് വക്താവ് വിവാദത്തെക്കുറിച്ച് പ്രസ്താവന പുറത്തിറക്കി. ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് എന്ന നിലയിൽ, ഞങ്ങളുടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഒരു ഭാഗമായാണ് ഇതിനെ കാണുന്നതെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.