കോവിഡിന് പിന്നാലെ സോണിയഗാന്ധിക്ക് ഫംഗസ് ബാധ
കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിക്ക് ഫംഗസ് അണുബാധയുണ്ടെന്ന് ഡോക്ടർമാർ. സോണിയ ഗാന്ധിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് കോൺഗ്രസ് അറിയിച്ചു. ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
75 കാരിയായ സോണിയയ്ക്ക് കോവിഡ് അണുബാധയെത്തുടർന്ന് മൂക്കിൽ നിന്ന് ധാരാളം രക്തസ്രാവം ഉണ്ടായതായി കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രസ്താവനയിൽ അറിയിച്ചു, തുടർന്ന് ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയയാക്കുകയും ശ്വാസകോശത്തിൽ ഫംഗസ് അണുബാധ കണ്ടെത്തുകയുമായിരുന്നെന്ന് പ്രസ്താവനയിൽ പറയുന്നു. കോണ്ർഗ്രസ് അധ്യക്ഷ സൂക്ഷ്മമായ നിരീക്ഷണത്തിലും ചികിത്സയിലുമാണെന്നും ജയറാം രമേശ് അറിയിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ രാഹുൽ ഗാന്ധി സോണിയയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. നാഷണൽ ഹെറാൾഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുമായി പാർട്ടി കടുത്ത തർക്കത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്താണ് കോൺഗ്രസ് അധ്യക്ഷ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുന്നത്.
ഗാന്ധിമാരുടെ പിന്തുണയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഫയൽ ചെയ്ത കേസിൽ രാഹുൽ ഗാന്ധി മൂന്ന് ദിവസം തുടർച്ചയായി അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നു. കേസിൽ ജൂൺ 23ന് സോണിയ ഗാന്ധിയും ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ട്.