രാഹുിലിനെ വിടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ; അഞ്ചാം തവണയും ചോദ്യം ചെയ്തേക്കും
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അഞ്ചാം തവണയും ചോദ്യം ചെയ്യും. ജൂൺ 21 ന് മറ്റൊരു റൗണ്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി അന്വേഷണ ഏജൻസി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രാഹുലിനെ തിങ്കളാഴ്ച്ച ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ വെള്ളിയാഴ്ച വിളിച്ചിരുന്നുവെങ്കിലും ഇളവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച വിളിച്ചത്. .
രാവിലെ 11 മണിയോടെ ഇഡി ഓഫീസിൽ എത്തിയ രാഹുലിനെ വൈകുന്നേരം വരെ ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാഹുലിനെ വീണ്ടും വിളിക്കേണ്ടിവരുമെന്ന് ഏജൻസി സൂചിപ്പിക്കുന്നുണ്ടെങ്കിലും , കോവിഡ് -19 ബാധിച്ച അമ്മ സോണിയയെ പരിചരിക്കേണ്ടതിനാൽ ചോദ്യം ചെയ്യലുകൾ എത്രയും വേഗം പൂർത്തിയാക്കാൻ കോൺഗ്രസ് എംപി ഏജൻസിയോട് അഭ്യർത്ഥിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ജൂൺ 23ന് ഹാജരാകണമെന്ന് സോണിയയോടും ഇഡി ആവശ്യപ്പെട്ടിരുന്നു.
. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം സ്ഥാപിച്ച് യംഗ് ഇന്ത്യൻ 2010-ൽ എജെഎൽ "തുച്ഛമായ തുകയ്ക്ക്" ഏറ്റെടുത്ത സാഹചര്യത്തെക്കുറിച്ചാണ് ഇഡി ചോദിച്ചറിയുന്നത്.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ കൈമാറലും സോണിയയുടെയും രാഹുലിന്റെയും നികുതികാര്യങ്ങളും അന്വേഷിക്കാൻ ആദായനികുതി വകുപ്പിന് വിചാരണ കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. 2013ൽ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് ഉത്തരവ്. പത്രം ഏറ്റെടുക്കുന്നതിൽ ഗാന്ധിമാരുടെ ഭാഗത്തുനിന്ന് വഞ്ചനയും ഫണ്ട് ദുർവിനിയോഗവും ആരോപിച്ചായിരുന്നു സ്വാമിയുടെ പരാതി.