Latest Updates

ചെന്നൈ: ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തമുണ്ടായ തമിഴ്‌നാട്ടിലെ കരൂരില്‍ സിപിഎം പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. ദുരന്ത ഭൂമി സന്ദര്‍ശിക്കുന്ന സംഘം പരിക്കേറ്റവരെയും കണ്ടേക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരൂരിലെത്തുക. സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണന്‍, വി ശിവദാസന്‍ എന്നിവരും സംഘത്തിലുണ്ട്. കരൂർ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സംസ്ഥാനത്തെ സിപിഎം നേതാക്കൾ നേരത്തെ സന്ദർശിച്ചിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, ആർ സച്ചിദാനന്ദം എംപി, എം ചിന്നദുരൈ എഎൽഎ എന്നിവർ കരൂർ മെഡിക്കൽ കോളജിലെത്തി ചികിത്സയിൽ കഴിയുന്നവരുമായി സംസാരിച്ചു. കുടുംബങ്ങൾക്ക് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകി. വിഷയത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. അതിനിടെ ടിവികെ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നടനും പാര്‍ട്ടി തലവനുമായ വിജയ്ക്ക് എതിരായ ഹര്‍ജിയും, അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂര്‍ ദുരന്തത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ടിവികെ എന്ന പാര്‍ട്ടിക്കും വിജയ്ക്കും ആണെന്നാണ് ഒരു ഹര്‍ജിയിലെ ആരോപണം. പി എച്ച് ദിനേശ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice